തിരുവനന്തപുരം:ഗ്രീഷ്മയെ ഇന്ന് ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോസ്ഥർ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും. ജ്യൂസ് ചലഞ്ച് നടന്ന തമിഴ്‌നാട് മാര്‍ത്താണ്ഡം പാലത്തിന് സമീപവും ഷാരോണുമായി നടത്തിയ വിവാഹത്തിന് പിന്നാലെ രണ്ട് ദിവസങ്ങളിലായി ഇരുവരും ഒരുമിച്ച് താമസിച്ച തമിഴ്‌നാട് പളുകലിലെ റിസോര്‍ട്ടിലും ഇന്ന് തെളിവെടുപ്പ് നടത്തും. ക്രൈംബ്രാഞ്ച് പളുകല്‍ പോലീസിന്റെയും സഹായം തേടിയിട്ടുണ്ട്.
ഇന്നലെ ഗ്രീഷ്മയുമായി ക്രൈംബ്രാഞ്ച് സംഘം വെട്ടുകാട് പള്ളിയിലും പരിസരത്തുമെത്തി തെളിവെടുത്തിരുന്നു. പ്രണയത്തിലായിരിക്കെ ഇരുവരും വെട്ടുകാട് പള്ളിയിലെത്തിയ ശേഷം ഗ്രീഷ്മ സിന്ദൂരം അണിയുകയും വീട്ടിലെത്തി പരസ്പരം മാല ഇടുകയും ചെയ്തിരുന്നു.
ഷാരോണുമായുള്ള വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ വിസമ്മതിച്ചപ്പോഴാണ് വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ പള്ളിയിലെത്തി വിവാഹത്തിന് സമാനമായ ചടങ്ങുകള്‍ ഇരുവരും നടത്തിയത്. ഷാരോണിന്റെ മരണശേഷം ഇതിന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ഇന്നലെ ഗ്രീഷ്മയെ പള്ളിയിലും പരിസരത്തുമെത്തിച്ച് തെളിവുകള്‍ ശേഖരിച്ചത്. സിന്ദൂരം അണിയുന്ന വീഡിയോയിലും ഫോട്ടോയിലുമുള്ള സ്ഥലം വെട്ടുകാട് പള്ളിയും പരിസരവുമാണെന്ന് ഉറപ്പാക്കാന്‍ ഗ്രീഷ്മയുടെ സാന്നിദ്ധ്യത്തില്‍ സ്ഥലം തിരിച്ചറിയുന്ന തെളിവെടുപ്പ് രംഗം പോലീസ് ഫോട്ടോയിലും വീഡിയോയിലും ചിത്രീകരിച്ചു.
വെട്ടുകാട് പള്ളിയിലെ സി.സി ടിവിയില്‍ പഴയ ദൃശ്യങ്ങള്‍ പോലീസ് അന്വേഷിച്ചെങ്കിലും മാസങ്ങള്‍ക്ക് മുമ്പുള്ളവയായതിനാല്‍ കണ്ടെത്താൻ കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സണിന്റെ നേതൃത്വത്തില്‍ കനത്ത വനിതാ പൊലീസ് സുരക്ഷയിലാണ് ഗ്രീഷ്മയെ എത്തിച്ചത്. അരമണിക്കൂറിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഗ്രീഷ്മയെ അമ്മയുടെയും അമ്മാവന്റെയും സാന്നിദ്ധ്യത്തില്‍ വീണ്ടും ചോദ്യം ചെയ്തു.
കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മയുടെയും അമ്മാവന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഗൂഢാലോചനയുള്‍പ്പെടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

