ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവുമായ ഗണേഷ് ഉയ്‌ക്കേയ്(69) അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകളാണ്. ഇന്ന് രാവിലെ ഒഡിഷയിലെ കന്ധമാൽ, ഗഞ്ചം ജില്ലാതിർത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
റാംപ വനമേഖലയിൽ തെരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാസേനയ്ക്ക് നേരേ കമ്മ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പരസ്പരം രൂക്ഷമായ വെടിവെപ്പുണ്ടായി. ഇതിനുശേഷം സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഗണേഷ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സിപിഐ മാവോയിസ്റ്റിന്റെ ഒഡിഷയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നയാളാണ് ഗണേഷ് ഉയ്‌ക്കേ. തെലങ്കാനയിലെ നൽഗോണ്ട സ്വദേശിയായ ഗണേഷ് കഴിഞ്ഞ 40 വർഷമായി കമ്മ്യൂണിസ്റ്റ് ഭീകരവാദ പ്രവർത്തനങ്ങളിൽ സജീവമാണ്. ഭീകരരുടെ കേന്ദ്രനേതൃത്വത്തിനും പ്രാദേശിക നേതൃത്വങ്ങൾക്കും ഇടയിലുള്ള പ്രധാനകണ്ണിയായിരുന്നു ഇയാൾ.

