ദില്ലി: ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അൽപ്പസമയത്തിനുള്ളിൽ ആരംഭിക്കും. രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ആണ് ഭരണകക്ഷി. 2024 ൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ നിർണ്ണായകമാണ്. എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന അനുസരിച്ച് രണ്ടിടത്തും ബിജെപിക്ക് ഭരണത്തുടർച്ച ലഭിക്കും. ഗുജറാത്തിൽ ബിജെപിക്ക് വലിയ വിജയമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചതെങ്കിൽ ഹിമാചലിൽ നേരിയ മുൻതൂക്കം മാത്രമാണ് പ്രവചിക്കപ്പെട്ടത്. ആദ്യ ഫല സൂചനകൾ അൽപ്പ സമയത്തിനുള്ളിൽ ലഭിച്ചു തുടങ്ങും.
ബിജെപിയുടെ ഹോം ഗ്രൗണ്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചപ്പോൾ കോൺഗ്രസിന്റെ പ്രചാരണം മന്ദഗതിയിലായിരുന്നു. ഡൽഹി മുഖ്യമന്ത്രിയും ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും പ്രചാരണം നടത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിഒരു ദിവസം മാത്രമാണ് പ്രചാരണത്തിനെത്തിയത്.