ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന് (Guruvayur Kshethra Pravesana Samaram))ഇന്ന് നവതി. കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളിൽ മുൻനിരയിലുള്ള ഒരു സംഭവമാണ് ഗുരുവായൂർ ക്ഷേത്ര പ്രവേശനം. ജാതീയ വിവേചനത്തിനെതിരെ കത്തിപ്പടർന്ന സമരങ്ങളിൽ മുൻനിരയിലുള്ളതാണ് ഗുരുവായൂർ സത്യഗ്രഹം. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്ന കെ.പി.സി.സി ആഹ്വാന പ്രകാരമാണ് ഗുരുവായൂർ ക്ഷേത്രപ്രവേശന സമരം നടന്നത്.
1931 നവംബര്‍ ഒന്നിനായിരുന്നു ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗക്കാരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കെ. കേളപ്പന്റ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം തുടങ്ങിയത്. ഗുരുവായൂര്‍ (Guruvayur) ക്ഷേത്രത്തിനു മുന്നിലെ മഞ്ജുളാലിലും പരിസരപ്രദേശങ്ങളിലുമാണ് ക്ഷേത്രപ്രവേശന സത്യഗ്രഹസമരത്തിന് വേദിയായത്. കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങൾക്ക് കരുത്ത് പകർന്ന സമരമായിരുന്നു അത്. 1931മെയില്‍ വടകരയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നു കൊടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിലെ ആശയം സാക്ഷാത്കരിക്കാന്‍ പ്രത്യക്ഷസമരത്തിന് ആഹ്വാനം ചെയ്തത് കെ കേളപ്പനായിരുന്നു. സമരത്തിന്റെ വൊളന്റിയര്‍ ക്യാപ്ററനായി എ കെ ഗോപാലനുമുണ്ടായിരുന്നു.
സമരത്തിന് വീര്യം പകരാന്‍ പി കൃഷ്ണപിള്ള സോപാനത്തില്‍ കയറി മണിയടിച്ചത് ബ്രാഹ്മണസമൂഹത്തെ ഇളക്കിമറിച്ചു. ബ്രാഹ്മണര്‍ക്ക് മാത്രം അനുവദനീയമായ പ്രവൃത്തി ചെയ്ത കൃഷ്ണപിള്ളയ്ക്ക് ഏറെ മര്‍ദ്ദനങ്ങളുംഏല്‍ക്കേണ്ടി വന്നു. മദിരാശി സര്‍ക്കാര്‍ ക്ഷേത്ര പ്രവേശനബില്‍ പാസാക്കിയ ശേഷം 1947 ജൂണ്‍ രണ്ടിനാണ് ക്ഷേത്രകവാടം എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നത്. ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ അന്നത്തെ സമൂഹത്തെ ഇളക്കിമറിച്ച സംഭവം കൂടിയായിരുന്നു അത്. സമരത്തിന്റെ നവതിയാഘോഷം അതിവിപുലമായാണ് ആഘോഷിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.