വാരണാസി:യുപിയിലെ ഗ്യാൻവ്യാപി മസ്ജിദ് സർവ്വേയിൽ നിലവറയിൽ നിന്ന് ശിവലിംഗം കണ്ടെത്തിയ മേഖല സംരക്ഷിക്കണമെന്ന നിർണായക നിലപാടുമായി സുപ്രീംകോടതി. നിലവിൽ മജിസ്ട്രേറ്റ് പോലും ശിവലിംഗം കണ്ടിട്ടില്ലെന്നും ഇത് ആരെങ്കിലും തകർത്താൽ എന്തുചെയ്യുമെന്നും സോളിസിറ്റർ ജനറൽ ചോദിച്ചു.
തുടർന്നാണ്, സുരക്ഷ ഉറപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. മാത്രമല്ല ഗ്യാൻവാപി മസ്ജിദ് സർവ്വേയ്‌ക്കെതിരെ സമർപ്പിച്ച ഹർജിയിൽ ഉത്തർപ്രദേശ് സർക്കാർ, വാരണാസി ജില്ലാ മജിസ്ട്രേറ്റ്, വാരണാസി സിവിൽ കോടതിയിലെ ഹർജിക്കാർ തുടങ്ങിയവർക്ക് കോടതി നോട്ടീസും അയച്ചു.
കൂടാതെ ശിവലിംഗം കണ്ടെത്തിയ മേഖല സംരക്ഷിക്കണമെന്നും എന്നാൽ, മസ്ജിദിലേക്കുള്ള പ്രവർത്തനം തടസപ്പെടുത്തരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം സർവ്വേ നടപടികളിൽ നിന്ന് അഡ്വ. കമ്മീഷണർ അജയ് കുമാർ മിശ്രയെ വാരണാസി സിവിൽ കോടതി ഒഴിവാക്കി. മിശ്രയുടെ പ്രവർത്തനങ്ങളിൽ മസ്ജിദ് കമ്മറ്റി അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് മിശ്രയെ ഒഴിവാക്കിയത്.