കൊച്ചി: ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പട്ടു. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്ജെആർ കുമാർ ആണ് ഹർജി നൽകിയത്.
മറ്റ് മതസ്ഥരുടെ മുദ്രവച്ച ആഹാരസാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം കൃത്യമായ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമെ പ്രസാദ നിര്‍മ്മാണത്തിനായി ശര്‍ക്കര ഉപയോഗിക്കാറുള്ളൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരിശോധനയില്‍ നിശ്ചിത ഗുണനിലവാരുണ്ടെന്ന് തെളിയിക്കുന്ന ശര്‍ക്കരയടക്കമുള്ള സാമഗ്രികള്‍ സന്നിധാനത്ത് ഉപയോഗിക്കാറുള്ളൂ. നിലവാരമില്ലാത്ത ശര്‍ക്കര ഉപയോഗിച്ച് അരവണ പ്രസാദം ഉണ്ടാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.