ജറുസലേം: ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അഷ്ഡോഡിൽ നിന്നുള്ള ഹോം ഫ്രണ്ട് കമാൻഡിലെ കമാൻഡറായ 22 കാരി ലെഫ്റ്റനന്റ് ഓർ മോസസ് (22), ബോർഡർ പോലീസ് ഓഫീസർ ഇൻസ്പെക്ടർ കിം ഡോക്രാക്കർ എന്നിവർ ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വംശജരായ ഇരുവരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. വ്യോമാക്രമണത്തിൽ ഇവരുടെ ശരീരഭാഗങ്ങൾ മാത്രമാണ് ലഭിച്ചത്. ഇതുവച്ച് ഇവരെ തിരിച്ചറിയുക പ്രയാസമായിരുന്നു. ഈ സാഹചര്യത്തിൽ ഡിഎൻഎ പരിശോധനയുൾപ്പെടെ നടത്തിയ ശേഷമാണ് മരണവിവരം സ്ഥിരീകരിച്ചത്.
അതേസമയം, ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ ഇതുവരെ 286 ഇസ്രായേൽ സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഇതിന് പുറമേ 51 പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരായ നിരവധി പേരെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയിട്ടുണ്ട്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.