മുംബൈ : മദ്യപിച്ച് സ്വബോധമില്ലാതെ ഭാര്യയെ ബാറ്റു കൊണ്ട് തല്ലിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. മദ്യലഹരിയിൽ ഭാര്യയുടെ തലയിൽ ബാറ്റ് കൊണ്ട് അടിച്ചു എന്നാണു പരാതി. ബാന്ദ്രയിലെ ഫ്ലാറ്റിൽ വച്ച് വെള്ളിയാഴ്ചയാണ് മർദനം നടന്നതെന്ന് ഭാര്യ ആൻഡ്രിയ ഹെവിറ്റ് പരാതിയിൽ പറയുന്നു. നിലവിൽ ഐപിസി സെക്ഷൻ 324, 504 വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
അതെ സമയം സംഭവത്തിൽ താരത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 12 വയസ്സുകാരനായ മകൻ കാംബ്ലിയെ തടയാൻ ശ്രമിച്ചെങ്കിലും അടുക്കളയിൽ പോയി കുക്കിങ് പാൻ ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ആൻഡ്രിയ മുംബൈയിലെ ബാബ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനു ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വിനോദ് കാംബ്ലി തന്നെയും മകനെയും അപമാനിച്ചതായും ആൻഡ്രിയയുടെ പരാതിയിൽ പറയുന്നു. ആക്രമണസംഭവങ്ങളിൽ കാംബ്ലി മുൻപും വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. താമസിക്കുന്ന പ്രദേശത്തെ ഹൗസിങ് സൊസൈറ്റിയുടെ ഗേറ്റ് തകർത്തതിന് ഇയാളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.