പാലക്കാട്: യുവാവിനെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി പരാതി. പാലക്കാട് ചിറ്റൂർ സ്വദേശിയായ സുജിത്ത് (25) എന്ന യുവാവും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം മഞ്ചേരിയിലുള്ള ഒരു തുണിക്കടയിൽ ജോലി ചെയ്യവേ ഫസീല എന്ന യുവതിയുമായി സുജിത്ത് പ്രണയത്തിലായി. തന്നെ വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് യുവതി ആവശ്യപ്പെട്ടതായി യുവാവ് ആരോപിക്കുന്നു. അല്ലാത്തപക്ഷം പേരെഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. മതം മാറാൻ യുവാവ് തയ്യാറായി. ഇതിനായി മഞ്ചേരിയിലുള്ള ഒരു സ്ഥാപനത്തിൽ എത്തിക്കുകയും, മൂന്നുമാസക്കാലം ഇവിടെ മതകാര്യങ്ങൾ പഠിക്കുന്നതിനും മറ്റുമായി താമസിക്കുകയും ചെയ്തു. ഇവിടെ വെച്ച് യുവാവിന് ചേലാകർമ്മവും നടത്തി.
യുവതിയെ വിവാഹം ചെയ്യുന്നതിനായി പേര് മാറ്റി മുഹമ്മദ് റംസാൻ എന്നാക്കി. ആധാർ കാർഡ് ഉൾപ്പെടെ രേഖകൾ തിരുത്തി. ഇതിനിടെ മകനെ കാണാതായതായി സുജിത്തിന്റെ വീട്ടുകാർ മഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മലപ്പുറത്തുള്ള മദ്രസയിലായിരുന്നു ഈ സമയം യുവാവ് കഴിഞ്ഞിരുന്നത്. യുവതിയുടെ ബന്ധുക്കൾ എന്ന് പരിചയപ്പെടുത്തിയവരാണ് യുവാവിനെ വിവിധ സ്ഥലങ്ങളിലായി മാറ്റി പാർപ്പിച്ചത്. തിരികെ മലപ്പുറത്തെത്തിയെങ്കിലും മതപഠനത്തിന് പോകാൻ യുവാവ് തയ്യാറായില്ല. ഇതോടെ, യുവതിയുടെ ഉമ്മയും, പരിചയമില്ലാത്ത ചിലരും തന്നെ നിരന്തരം മർദ്ദിച്ചുവെന്നാണ് യുവാവ് ആരോപിക്കുന്നത്. മലപ്പുറത്തെ ജോലിയും, പ്രണയവും മതിയാക്കി യുവാവ് പാലക്കാട് തിരിച്ചെത്തുകയായിരുന്നു.