ദില്ലി: ഒമിക്രോണ്‍ (Omicron) ആശങ്കയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ എല്ലാ സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തി.കൊവിഡ് പരിശോധന, വിമാനത്താവളങ്ങളിലെ നിരീക്ഷണ സംവിധാനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ എന്നിവ യോഗം വിലയിരുത്തി.
കേന്ദ്രം പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പുറമേ മഹാരാഷ്ട്ര ഉള്‍പ്പെടെ കൂടുതല്‍ കടുത്ത ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് പരാതികള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്.
അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ആശങ്ക തുടരുന്നതിനിടെ ബൂസ്റ്റർ ഡോസായി കോവിഷീൽഡ് ഉപയോഗിക്കുന്നതിന് ഡ്രഗ് റെഗുലേറ്റർ ഓഫ് ഇന്ത്യയുടെ അനുമതി തേടി. കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ നേരിടാൻ ഒരു ബൂസ്റ്റർ ഷോട്ടിന്റെ ആവശ്യകതയുണ്ടെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത് .
ബ്രിട്ടന്റെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി ബൂസ്റ്റർ ഡോസായി ‘ആസ്ട്ര സെനക’ക്ക് അംഗീകാരം നൽകിയതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്.ഐ.ഐ) ഗവൺമെൻറ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടർ പ്രകാശ് കുമാർ സിങ് വ്യക്തമാക്കി.