തൊടുപുഴ: കനത്ത മഴയിൽ ഇടുക്കി കൊക്കയാറിൽ ഉരുള്‍പൊട്ടല്‍. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. പതിനേഴോളം പേരെ രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊക്കയാറിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അഞ്ച് വീടുകള്‍ ഒഴുകിപ്പോയിട്ടുണ്ട്. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു. മഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം. കനത്ത മഴയുണ്ടായിരുന്നു. ഇടുക്കിയിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്.
അതേസമയം കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലെത്തി. മേജർ അബിൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കോട്ടയം ഏന്തയാർ ഇളംകാട് ടോപ്പിൽ മലവെള്ളപ്പാച്ചിലുണ്ട്. ഇവിടെ 12 പേർ ഒരു വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ ഒരാളെ കാണാതായിട്ടുണ്ട്.