Wednesday, May 15, 2024
spot_img

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി; കേരളത്തിലും, തമിഴ്നാട്ടിലും തകർത്ത് പെയ്ത് മഴ; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് (Heavy Rain In Kerala)കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാദ്ധ്യതയുണ്ട്. ചക്രവാതച്ചുഴി ന്യൂനമർദമായി ഇന്ന് മാറുമെന്നും ശക്തിപ്രാപിച്ച് വ്യാഴാഴ്ചയോടെ വടക്കൻ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു. ആലപ്പുഴ, കാസർകോട്, കണ്ണൂർ ജില്ലകളിൽ മഴയ്‌ക്ക് ശമനമുണ്ടാകുമെന്നും നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

ഇതോടനുബന്ധിച്ച് ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് (Rain Alert) പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. അതേസമയം അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ മഴക്കെടുതി രൂക്ഷമാകുകയാണ്. ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിശക്തമായ മഴയിൽ ഇതിനോടകം നാല് മരണം ചെന്നൈയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയിൽ ചെന്നൈയിൽ താഴ്ന്ന ഇടങ്ങള്‍ വെള്ളത്തിലാണ്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും രണ്ട് ദിവസം കൂടി ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചെന്നൈയുടെ സമീപ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടവിട്ട് പെയ്യുന്ന മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഇറങ്ങിയിട്ടില്ല. നൂറ് കണക്കിന് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. മഴ തുടര്‍ന്നാല്‍ ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടി വരും. ടി നഗര്‍ നുംഗമ്പാക്കം ഗിണ്ടി അടക്കം താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളക്കെട്ടിലാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കുന്നുണ്ട്. സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധിയാണ്. മുഖ്യമന്ത്രി സ്റ്റാലിനുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രസഹായം ഉറപ്പ് നല്‍കിയിരുന്നു. വിവിധയിടങ്ങളില്‍ മരം വീണും കെട്ടിടം തകര്‍ന്നും നാശനഷ്ടങ്ങളുണ്ടായി. ചെങ്കല്‍പ്പേട്ട് കാഞ്ചീപുരം അടക്കം സമീപ ജില്ലകളിലും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.

Related Articles

Latest Articles