കൊച്ചി: വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോവാനാകാത്ത വിധം പരാജയമായിട്ടും പങ്കാളിക്ക് വിവാഹമോചനം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് (High Court) ഹൈക്കോടതി.പരിഹരിക്കാനാകാത്ത വിധം തകർന്ന ബന്ധത്തിൽ തുടരാൻ ആരെയും നിർബന്ധിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് കാണിച്ച് ഭർത്താവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. നിരന്തരം കലഹിക്കുന്ന ഭാര്യയുമായി ചേർന്ന് പോകാനാവില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹർജി. എന്നാൽ താൻ ഭർത്താവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും അതേസമയം ഗർഭിണിയായ സമയത്ത് ഒരു വിധത്തിലുള്ള വൈകാരിക പിന്തുണ തനിക്ക് ലഭിച്ചിട്ടില്ലെന്നും യുവതി കുറ്റപ്പെടുത്തി.

