ദില്ലി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ (Congress) ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരിനും കെ വി തോമസിനും അനുമതി നിഷേധിച്ച് ഹൈക്കമാന്‍ഡ്. കെപിസിസിയുടെ താത്പര്യം കൂടി പരിഗണിച്ചാണ് ഇക്കാര്യത്തിൽ എഐസിസി തീരുമാനം എടുത്തത് എന്നാണ് സൂചന.
കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ ജനം പുച്ഛിക്കുമെന്നാണ് കെ സുധാകരന്റെ നിലപാട്. കെപിസിസിയുടെ വിലക്കിന്റെ പശ്ചാത്തലത്തില്‍ ശശി തരൂരും കെ വി തോമസും സോണിയാഗാന്ധിയെ വിവരം അറിയിക്കുകയും നിലപാട് തേടുകയുമായിരുന്നു.
കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇന്ന് സോണിയാഗാന്ധിയെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരു നേതാക്കള്‍ക്കും സെമിനാറില്‍ പങ്കെടുക്കുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നിഷേധിച്ചത്. ശശി തരൂർ എം.പി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നേരത്തേ അറിയിച്ചിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കാണ് ശശി തരൂരിനെയും കെവി തോമസിനെയും സിപിഎം ക്ഷണിച്ചത്. സിൽവർലൈനിൽ സർക്കാറിനെതിരെ കോൺഗ്രസ് കടുത്ത സമരം നടത്തുമ്പോൾ സിപിഎം പരിപാടിയിൽ പാർട്ടി നേതാക്കൾ പോകേണ്ടെന്നാണ് കെപിസിസി തീരുമാനം.