കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹ ഇന്ന് തന്നെ പോലീസിൽ കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. അതേ സമയം താഹയുടെ കൂട്ടുപ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം കോടതി റദ്ദാക്കിയില്ല. അലൻ വിദ്യാർഥിയാണെന്നും ചികിത്സ ആവശ്യമാണെന്നും കൂടാതെ അലനിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖകൾ ജാമ്യം റദ്ദാക്കാൻ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. താഹയുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത തെളിവുകളെല്ലാം യുഎപിഎ കേസ് നിലനിർത്താൻ പര്യാപ്തമാണെന്ന എൻഐഎയുടെ വാദം കോടതി അംഗീകരിച്ചു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് അലനെയും താഹയെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്റ്റബര്‍ 9ന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.