കൊച്ചി: കോടതിയിൽ അപമര്യാദയായി പെരുമാറിയെന്ന ഹൈക്കോടതി ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഭിഭാഷകനെതിരെ കേസ്. ഹൈക്കോടതിയാണ് സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തത്. ജസ്റ്റിസ് മേരി ജോസഫാണ് പരാതിക്കാരി.അഭിഭാഷകനായ യശ്വന്ത് ഷേണായ്‌ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിഭാഷകന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് വാദത്തിനിടെ മോശം പരാമർശങ്ങൾ നടത്തിയതും അപമര്യാദയോടെ പെരുമാറിയതും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മേരി ജോസഫിന്റെ പരാതി. തുടർന്നാണ് അഭിഭാഷകനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് അനുമതി നൽകിയത്.
നേരത്തെ ജസ്റ്റിസ് മേരി ജോസഫിനെതിരെ യശ്വന്ത് ഷേണായി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് മേരി ജോസഫ് ദിവസം 20 കേസുകൾ മാത്രമേ പരിഗണിക്കുന്നുള്ളൂവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. ഇതിന് പിന്നാലെയാണ് അഭിഭാഷകനെതിരായ കോടതിയലക്ഷ്യ നടപടി.