കൊച്ചി: ഭര്‍ത്താവ് വിലക്കിയിട്ടും ഭാര്യ രാത്രികാലത്ത് ഉള്‍പ്പെടെ അന്യപുരുഷനെ നിരന്തരം ഫോണ്‍ വിളിക്കുന്നത് ക്രൂരതയെന്ന് (High Court) ഹൈക്കോടതി. ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതി നിർണായക പരാമര്‍ശം നടത്തിയിരിക്കുന്നത്.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും തന്നോട് ക്രൂരത കാണിക്കുന്നതായും ആരോപിച്ച് വിവാഹബന്ധം വേർപെടുത്തണമെന്ന ആവശ്യവുമായി ഭർത്താവ് നൽകിയ ഹർജി മൂവാറ്റുപുഴ കുടുംബ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ പരാതിക്കാരൻ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഭാര്യ മറ്റൊരാളെ സ്ഥിരമായി ഫോണ്‍ ചെയ്തത് കൊണ്ട് അവര്‍ തമ്മില്‍ അവിഹിതബന്ധമുണ്ട് എന്ന പരാതിക്കാരന്റെ ആരോപണം കോടതി തള്ളി. മറ്റൊരാളെ സ്ഥിരമായി ഫോണ്‍ ചെയ്തത് കൊണ്ട് അവര്‍ തമ്മില്‍ അവിഹിതബന്ധമുണ്ട് എന്ന നിഗമനത്തിലെത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.