ബംഗളൂരു: സ്കൂളിൽ മത വസ്ത്രങ്ങൾ (Hijab Controversy) ആവശ്യമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഒരു വിഭാഗം മുസ്ലിം വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. ഹിജാബ് വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ഇന്നലെ നിരസിച്ചിരുന്നു. കർണാടക ഹൈക്കോടതി വിഷയം ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞത്. ഈ മാസം 14ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം കുട്ടികളുടെ അദ്ധ്യയനം മുടങ്ങുന്നു. ഇവർക്ക് കോളേജിൽ പോകാനുള്ള സൗകര്യം ഒരുക്കണം. ഹിജാബ് അവരുടെ മതപരമായ ആചാരത്തിന്റെ ഭാഗമാണ് അതിനായി ഒരു ഇടക്കാല ഉത്തരവിറക്കണമെന്നാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെയും ദേവദത്ത് കാമത്തും വാദിച്ചത്.
എന്നാൽ മതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളിലോ കോളേജിലോ പോകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജി തീർപ്പാകുന്നതു വരെ ഹിജാബ് ധരിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു. കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹിജാബ് വിവാദത്തിന് തുടക്കം കുറിക്കുന്നത്. ഉഡുപ്പിയിലെ സർക്കാർ കോളേജിലെ വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് ക്യാമ്പസിലേക്ക് വരാൻ തുടങ്ങിയതാണ് വിവാദങ്ങൾക്ക് കാരണമായത്.