അഹമ്മദാബാദ്: ഹിന്ദു യുവതികളെ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ അറസ്റ്റിൽ. വ്യാര സ്വദേശി രാകേഷ് വാസവ അയാളുടെ ഭാര്യ രേഖ, ഇവരുടെ മക്കളായ യോഹൻ, യാക്കൂബ്, റാസിൻ എന്നിവരാണ് അറസ്റ്റിലായത്. ബി.കോം വിദ്യാർത്ഥിനിയായ 20 കാരിയുടെ പരാതിയിലാണ് പോലീസ് നടപടിഎടുത്തത്.
യോഹനിന്റെ പെൺസുഹൃത്താണ് ഹിന്ദുവായ ബി.കോം വിദ്യാർത്ഥിനി. ഈ ബന്ധം ഇരുവരുടെയും വീട്ടുകാർക്കും അറിയാം. യോഹനെ കൂടാതെ റാസിനും ഹിന്ദു പെൺകുട്ടിയുമായി ബന്ധമുണ്ട്. ഇതും വീട്ടുകാർക്ക് അറിവുള്ളകാര്യമാണ്. ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹങ്ങൾ നടത്താനിരിക്കെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
വ്യാഴാഴ്ച ഉടൻ വീട്ടിലേക്കെത്തണമെന്നാവശ്യപ്പെട്ട് യോഹൻ തന്റെ പെൺസുഹൃത്തായ ബി.കോം വിദ്യാർത്ഥിനിയെ വിളിച്ചു പറഞ്ഞു. റാസിനും ഇത് പ്രകാരം തന്റെ പെൺസുഹൃത്തിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് പെൺകുട്ടികൾ രണ്ട് പേരും വീട്ടിലേക്ക് പ്രവേശിച്ചു. ഉടൻ തന്നെ പെൺകുട്ടിയുടെ കയ്യിലെ കെട്ടിയിരുന്ന ചരട് യോഹൻ പൊട്ടിച്ചെറിഞ്ഞു. തുടർന്ന് ഇരുവരെയും മെഴുകുതിരികൾ കത്തിച്ചുവെച്ച പ്രത്യേക സ്ഥലത്ത് കൊണ്ടിരുത്തി.
രേഖ ഇരുവരുടെയും കാലുകളിലും തലയിലും എണ്ണ തേച്ചു. തുടർന്ന് ഒരു പ്രത്യേക തുണി ഉപയോഗിച്ച് തലമുടി കെട്ടുകയും ചെയ്തു. ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന പെൺകുട്ടികളുടെ ചോദ്യത്തിന് പിശാചുക്കൾ പോയി ശരീരം ശുദ്ധിയാകാനാണെന്നായിരുന്നു കുടുംബത്തിന്റെ മറുപടി. പിന്നീട് കുറേ പ്രാർത്ഥനകൾ ചൊല്ലി. തുടർന്നുള്ള നാല് ദിവസം അവിടെ കഴിയാൻ വീട്ടുകാർ ആവശ്യപ്പെടുകയും, ക്രിസ്തു ദേവൻ ബാങ്ക് അക്കൗണ്ടിലേക്ക് കാശ് ഇട്ട് നൽകിയെന്നും കുടുംബം പെൺകുട്ടികളോട് പറഞ്ഞിരുന്നു.
തുടർന്ന് നാല് ദിവസവും പെൺകുട്ടികൾ കുടുംബത്തോടൊപ്പമായിരുന്നു കഴിഞ്ഞത്. ഇതിന് ശേഷം പെൺകുട്ടികൾ വീട്ടിലേക്ക് മടങ്ങി. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 342, 417, 120ബി എന്നീ വകുപ്പുകളും, ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമ പ്രകാരവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.