അബുദാബി: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് ഇന്ന് തറക്കല്ലിടും. ശിലാസ്ഥാപന ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. അബുദാബി-ദുബായ് പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം ഉയരുന്നത്.
ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യൻ സ്വാമി മഹന്ത് മഹാരാജിന്റെ കാർമികത്വത്തില്‍ രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന ചടങ്ങ് ഉച്ചയ്ക്ക് ഒരുമണിവരെ നീളും. ശിലാസ്ഥാപന ചടങ്ങിന് രാജസ്ഥാനിൽനിന്ന് പ്രത്യേകം രൂപകൽപന ചെയ്ത ശില അബുദാബിയിൽ എത്തിച്ചിട്ടുണ്ട്.
യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങി പ്രമുഖര്‍ ചടങ്ങിന്‍റെ ഭാഗമാകും.

