തിരുവനന്തപുരം: ഒളി ക്യാമറാ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനെതിരെ കേസെടുക്കുന്ന കാര്യം ഇന്ന് തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. ഉടൻ മറുപടി നൽകുമെന്ന് അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് നടപടി. കമ്മീഷന് കിട്ടിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. കണ്ണൂർ റേഞ്ച് ഐജിയാണ് പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയത്. സംഭവത്തിൽ ഫോറൻസിക് പരിശോധനയടക്കം നടത്തണമെങ്കിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഐജിയുടെ റിപ്പോർട്ടുണ്ടായിരുന്നു.
ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസാണ് കമ്മീഷന് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും എം.കെ. രാഘവനെ അയോഗ്യനാക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.