ദില്ലി: രാജ്യത്തെ 6 സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ നിലപാടറിയിച്ച് കേന്ദ്രസർക്കാർ. ഹിന്ദുക്കളാണ് ഒരു സംസ്ഥാനത്തിൽ ന്യൂനപക്ഷമെങ്കിൽ അവരെ ആർട്ടിക്കിൾ 29, 30 പ്രകാരം ന്യൂനപക്ഷ വിഭാഗമായി കണക്കാക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കവെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. മിസോറാം, നാഗാലാൻഡ്, മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജി.
അതേസമയം നിലവിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ട് 1992 പ്രകാരം മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധർ, ജെയ്ൻ, സോറോസ്ട്രിയാൻസ് എന്നീ മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി കണക്കാക്കുന്നത്. എന്നാൽ മിസോറാം (2.75%), നാഗാലാൻഡ് (8.75%), മേഘാലയ (11.53 %), അരുണാചൽ പ്രദേശ് (29%), മണിപ്പൂർ (31.39%), പഞ്ചാബ് (38.40%), കാശ്മീർ (28.44%), ലക്ഷദ്വീപ് (2.5%) എന്നിങ്ങനെയാണ് ഹിന്ദുക്കളുടെ കണക്ക്. പല സംസ്ഥാനങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമായി വരുന്നുണ്ടെന്ന വസ്തുതയാണ് ഹർജിയായി സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ചത്.