ബ്രസ്സൽസ്: ബെൽജിയത്തിൽ ഹിപ്പപ്പൊട്ടാമസിന് കോവിഡ് സ്ഥിരീകരിച്ചു. ബ്രസ്സൽസിലെ ആന്റ്‌വെര്‍പ് മൃഗശാലയിലുള്ള ഹിപ്പപ്പൊട്ടാമസ് ജോഡികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ആദ്യമായാണ് ഇത്തരത്തിലുള്ള ജീവികളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്ന് അധികാരികൾ വ്യക്തമാക്കി.
ഏതാനും ദിവസങ്ങളായി മൃഗശാലയിലെ ഹിപ്പപ്പൊട്ടാമസുകളിൽ ഒന്നിന് അസ്വസ്ഥതയും മൂക്കൊലിപ്പും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ജീവനക്കാർ ഇക്കാര്യം അധികാരികളെ അറിയിച്ചത്. ഇതോടെ ബെൽജിയത്തിലെ നാഷണൽ വെറ്ററിനറി ലാബിൽ സാമ്പിൾ അയച്ചു നടത്തിയ പരിശോധനയിലാണ് ഹിപ്പപ്പൊട്ടാമസിന് കോവിഡ് ആണെന്ന് തെളിഞ്ഞത്. പിന്നീട് ഇതിന്റെ ഇണക്കും കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം ഹിപ്പപ്പൊട്ടാമസിന്റെ മൂക്ക് സാധാരണഗതിയിൽ നനഞ്ഞിരിക്കും. എന്നാൽ കട്ടിയുള്ള ദ്രാവകം ഒലിക്കുന്നത് കണ്ടതിനാലാണ് പരിശോധന നടത്താൻ തീരുമാനിച്ചതെന്ന് മൃഗശാല അധികാരികൾ വ്യക്തമാക്കി. സംഭവത്തെതുടർന്ന് മൃഗശാലയിൽ സന്ദർശകരുടെ പ്രവേശനം വിലക്കിയിട്ടുണ്ട്.