ദില്ലി: കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ പിതാവ് രാജ്യത്തിനായി വീരമൃത്യു വരിച്ച് വർഷങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ യൂണിഫോം ധരിച്ച് സൈന്യത്തിന്റെ ഭാഗമായി മകൾ. ലഫ്റ്റനന്റ് ഇനായത് വാട്സ് ആണ് പിതാവിന്റെ യൂണിഫോം ധരിച്ച് സൈന്യത്തിൽ കമ്മീഷൻ ചെയ്യുന്ന ചടങ്ങിനെത്തിയത്. ലെഫ്റ്റനന്റ് റാങ്കിലാണ് ഇനായത് ഇപ്പോഴുള്ളത്.
ഇനായതിന്റെ പിതാവ് മേജർ നവനീത് വാട്‌സ് 20 വർഷങ്ങൾക്ക് മുൻപ് കശ്മീരിലുണ്ടായ ഭീകരാക്രമണത്തിലാണ് വീരമൃത്യു വരിച്ചത്. ഇനായത്തിന് അന്ന് മൂന്ന് വയസായിരുന്നു പ്രായം. 2003 നവംബറിലാണ് ശ്രീനഗറിൽ നടന്ന ഒരു ഓപ്പറേഷനിടെ മേജർ നവനീത് വാട്‌സ് വീരമൃത്യു വരിക്കുന്നത്. ധീരതയ്‌ക്കുള്ള സേന മെഡൽ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ നടന്ന പരിശീലനത്തിന് ശേഷമാണ് ഇനായത്, മിലിട്ടറി ഇന്റലിജൻസ് കോർപ്സിൽ ലെഫ്റ്റനന്റ് ആയി കമ്മീഷൻ ചെയ്തത്. പാസിംഗ് ഔട്ട് പരേഡിലാണ് മേജർ നവനീത് വാട്‌സിന്റെ യൂണിഫോം ഇനായത് ധരിച്ചത്. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് ഇനായതിന്റെ ചിത്രങ്ങളും, പിതാവിനെ കുറിച്ചുള്ള വിവരങ്ങളുമെല്ലാം പുറത്ത് വിട്ടിരിക്കുന്നത്. ഇനായതിനെ സൈന്യത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് ഈ കുറിപ്പ്.