ദില്ലി: ഇന്ത്യന്‍ ഹോക്കി ടീം ഗോൾകീപ്പറും മലയാളിയുമായ പിആർ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ ചെയ്തു. ഹോക്കി ഇന്ത്യയാണ് ശ്രീജേഷിനെ അംഗീകാരത്തിന് നാമനിര്‍ദേശം ചെയ്തത്. ഇന്ത്യയുടെ മുന്‍ വനിത താരം ദീപികയേയും സംഘടന നിർദേശിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹർമൻപ്രീത് സിങ്, വന്ദന കതാരിയ, നവ്ജോത് കൗർ എന്നിവരെ അർജുന പുരസ്കാരത്തിനായും ശുപാർശ ചെയ്തു.
2015ൽ അർജുന പുരസ്കാരം നേടിയ ശ്രീജേഷിനെ 2017ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ഖേല്‍ രത്‌ന പുരസ്കാരത്തിനായി 2017 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ വരെയുള്ള പ്രകടനങ്ങളാണ് പരിഗണിക്കുന്നത്. 2018ലെ ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളി മെഡൽ, ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ, 2019ലെ എഫ്ഐഎച്ച് മെൻസ് സീരീസിലെ സ്വര്‍ണമെഡല്‍ എന്നിവയാഘോഷിച്ച ഇന്ത്യൻ ടീമിൽ ശ്രീജേഷിന്റെ പ്രകടനം നിർണായകമായിരുന്നു.2018 ലെ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ സംഘത്തില്‍ നിര്‍ണായക പ്രകടനം നടത്താന്‍ ദീപികയ്ക്കായിരുന്നു. അർജുന പുരസ്കാരത്തിനായി നാമനിര്‍ദേശം ലഭിച്ച ഹർമൻപ്രീത് സിങ് ഇന്ത്യക്കായി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വന്ദന കതാരിയ 200ല്‍ അധികം മത്സരങ്ങള്‍ കളിച്ചപ്പോള്‍, നവ്ജോത് കൗർ 15ലധികം മത്സരങ്ങളിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona