ദില്ലി: മയക്കുമരുന്ന് വിൽപനക്കാരിയുടെ വീട് പൊളിച്ച് നീക്കി പോലീസ്. ഫരീദബാദിലെ നവ്‌ലു കോളനിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് വ്യാപകമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന 48-കാരി അങ്കൂരി ദേവിയുടെ മൂന്ന് നില വീടാണ് പോലീസിന്റെ നേതൃത്വത്തിൽ പൊളിച്ചു നീക്കിയിരിക്കുന്നത്.
കുറ്റകൃത്യങ്ങൾ നടത്തി ലഭിക്കുന്ന തുക ഉപയോഗിച്ച് വാങ്ങുന്ന വസ്തു വകകൾ തകർക്കുന്ന യജ്ഞത്തിന്റെ ഭാഗമായാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിൽ ഇത്തരത്തിൽ പൊളിക്കുന്ന മൂന്നാമത്തെ വീടാണിത്. അങ്കൂരി ദേവി നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് നിയമപ്രകാരമുള്ള കേസിൽ തടവിൽ കഴിയുന്നതിനിടയിലാണ് നടപടി.
ഇവർ കഴിഞ്ഞ 16 വർഷത്തോളമായി അനധികൃത മയക്കുമരുന്ന് കടത്ത് നടത്തുന്നതായും എട്ട് കേസിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു. വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.