ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് മെഷീൻ എത്തിക്കാന്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് നിര്‍ദേശം നല്‍കി. മലമുകളിലേക്ക് എത്താന്‍ പുതുതായി നിര്‍മിച്ച റോഡ് വഴി യന്ത്രം എത്തിക്കാനാണ് നിര്‍ദേശം. ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേര്‍ന്ന ശേഷം വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സത്‌ലജ് ജല്‍ വൈദ്യുതി നിഗവും ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനാണ് ലംബമായി തുരക്കുന്നതില്‍ അന്തിമതീരുമാനം എടുക്കേണ്ടത്. തീരുമാനം ലഭിച്ചാല്‍ ഉടന്‍ ഡ്രില്ലിങ് ആരംഭിക്കാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ ഡ്രില്ലിങ് നടത്തിയിരുന്ന അമേരിക്കൻ നിർമ്മിത ഓഗർ മെഷീന്‍ അവശിഷ്ടങ്ങളിൽ കുടുങ്ങിയതോടെയാണ് ദ്രുതഗതിയിൽ അടുത്ത നീക്കം. ഓഗര്‍ മെഷീന്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ബേസ്‌മെന്റിന് ഇളക്കം തട്ടിയതിനെത്തുടര്‍ന്നും പലവട്ടം രക്ഷാദൗത്യം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം നേരത്തേയുണ്ടായിരുന്നു