കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും കള്ളക്കേസിൽ കുടുക്കി മര്‍ദിച്ച കേസിലെ നിർണ്ണായക തെളിവുകൾ പുറത്ത് പോയത് അന്വേഷിക്കാനൊരുങ്ങി പോലീസ്. പോലീസ് സ്റ്റേഷനിലെ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് എങ്ങനെയാണ് പുറത്തു പോയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
മർദ്ദനവുമായി ബന്ധപ്പെട്ട് നടക്കുന്ന വകുപ്പ് തല അന്വേഷണത്തിൽ ഉൾപ്പെടുത്തി ഇക്കാര്യം പരിശോധിക്കാനാണ് നീക്കം. പോലീസിന്റെ കസ്റ്റഡിയിലുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനോ, വിവരാവകാശ നിയമ പ്രകാരമോ മാത്രമേ ലഭിക്കു. ഈ സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണോ വീഡിയോ പുറത്തു വിട്ടത് എന്ന് അന്വേഷിക്കും.
ഒപ്പം സസ്പെന്റ് ചെയ്യപ്പെട്ട എസ്.ഐ അനീഷ് വാട്സാആപ്പ് വഴി കേസുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.