തിരുവനന്തപുരം: വ്യാജ ബില്ലുകളുപയോഗിച്ച് ഇല്ലാത്ത വ്യവസായ യൂണിറ്റുകളുടെ പേരിൽ വൻ തുകയുടെ നികുതി വെട്ടിപ്പ് നടത്തിയതിനു കൈരളി സ്റ്റീൽസ് ആൻഡ് അലോയ്‌സ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കല്ലിയത്ത് പിടിയിൽ. വ്യാജ വ്യവസായ യൂണിറ്റുകളുടെ പേരിലുള്ള 400 കോടിയുടെ ബില്ലുകളിലൂടെ 43 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഡയറക്ടറേറ്റ് ഓഫ് ജി എസ് ടി ഇന്റലിജൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വെട്ടിപ്പിൻറെ വ്യാപ്തി കൂടാനുള്ള സാധ്യതയുണ്ട്. ഡി ജി ജി ഐ യുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംസ്ഥാനവ്യാപകമായി ഹുമയൂണിന്റെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന നികുതി വെട്ടിപ്പ് കണ്ടെത്തിയത്. പ്രവർത്തനമില്ലാത്ത ബിസിനെസ്സ് യൂണിറ്റുകൾക്ക് ഇൻപുട്ട് ടാക്സ് നൽകിയാണ് നികുതി വെട്ടിപ്പ് നടത്തിയത്. ഇടപാടുകളിൽ സംശയം തോന്നിയ ജി എസ് ടി അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു.
ഹുമയൂൺ കല്ലിയത്താണ് നികുതി തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്ന് ഡിജിജിഐ ഉദ്യോഗസ്ഥർ അറിയിച്ചു. 2017 ലെ സി ജി എസ് ടി ആക്ട് വകുപ്പ് 69 അനുസരിച്ച് ഡി ജി ജി ഐ തിരുവനന്തപുരം യൂണിറ്റ് ഇന്റലിജൻസ് ഓഫീസർ ജിജോ ഫ്രാൻസിസ്സാണ് ഹുമയൂണിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. സി ജി എസ് ടി ആക്ട് വകുപ്പ് 132 അനുസരിച്ചാണ് കേസ്സെടുത്തിട്ടുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.