ജല അതോറിറ്റി നല്‍കുന്ന ബില്ലുകളെ കുറിച്ച് വ്യാപകമായ പരാതിയുയരുന്നു. ഈ സാഹചര്യത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍ . ഇത്തരം പരാതികള്‍ പരിശോധിക്കുന്നതിനായി ജല അതോറിറ്റി ആസ്ഥാനത്ത് ഒരു ആഭ്യന്തരസെല്‍ സ്ഥാപിക്കണമെന്ന നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശം നല്‍കിയത്. കുടിവെള്ള വിതരണത്തിനായുള്ള ഏക സര്‍ക്കാര്‍ ഏജന്‍സി എന്ന നിലയില്‍ ബില്ലുകള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാനുള്ള ചുമതല ജല അതോറിറ്റിക്കുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
20336 രൂപയുടെ കുടിവെള്ള ബില്‍ ലഭിച്ചതിനെതിരെ മുട്ടട സ്വദേശി ജോര്‍ജ് ജോസഫ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ബില്ലിനെ കുറിച്ച് പരിശോധന നടത്തിയെന്നും തുക ശരിയാണെന്നും ജല അതോറിറ്റി എം. ഡി. കമ്മീഷനെ അറിയിച്ചു. ഒരു ചെറിയ കുടുംബം താമസിക്കുന്ന വീട്ടില്‍ ഇത്രയധികം തുകയുടെ ബില്‍ ലഭിക്കുന്നതില്‍ അസ്വാഭാവികതയുള്ളതിനാല്‍ പരാതിയെ കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പട്ടു.