ലണ്ടൻ: കേംബ്രിഡ്ജ് സർവകലാശാലയിൽ മൊരാരി ബാപ്പുവിനൊപ്പം ശ്രീരാമകഥ പ്രഭാഷണത്തിൽ പങ്കെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ജയ് ശ്രീറാം മുഴക്കി തന്റെ പ്രസംഗം ആരംഭിച്ച ഋഷി സുനകിനെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. ‘മനസ് വിശ്വവിദ്യാലയ’ എന്ന പേരിൽ ഒരു പ്രോഗ്രാം ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയിൽ പതിവായി നടത്തുന്നുണ്ട്. അതിന്റെ 921-ാമത് പ്രോഗ്രാമിൽ പങ്കെടുക്കാനാണ് മൊരാരി ബാപ്പു എത്തിയത്. മൊരാരി ബാപ്പുവിന്റെ വ്യാസപീഠത്തിന് മുന്നിൽ വണങ്ങി ശേഷമാണ് ഋഷി സുനക് തന്റെ പ്രസംഗം ആരംഭിച്ചത്.
മൊറാരി ബാപ്പുവിനൊപ്പം ഈ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത് തനിക്ക് വലിയ ബഹുമാനവും അന്തസ്സും നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കൂടിയാണ്. പ്രധാനമന്ത്രി എന്ന നിലയിലല്ല, ഹിന്ദുവെന്ന നിലയിലാണ് താൻ ഇന്ന് ഇവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ ദീപാവലി ഗംഭീരമായി ആഘോഷിച്ചതെങ്ങനെയെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അനുസ്മരിച്ചു. തന്റെ മേശപ്പുറത്ത് ഗണപതിയുടെ ഒരു സ്വർണ്ണ വിഗ്രഹവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തീരുമാനമെടുക്കുന്നതിന് മുമ്പ് ഏത് വിഷയവും കേൾക്കാനും പഠിക്കാനും ഇത് തന്നെ പ്രചോദിപ്പിക്കുന്നു. യൗവനകാലത്തും കുടുംബാംഗങ്ങൾക്കൊപ്പം ദർശനത്തിനായി ക്ഷേത്രങ്ങളിൽ പോകാറുണ്ടായിരുന്നു. പ്രസാദവിതരണത്തിന് പുറമെ ഹവനം, പൂജ, ആരതി തുടങ്ങിയ ചടങ്ങുകളിലും താൻ പങ്കെടുക്കാറുണ്ട്. മൊറാരി ബാപ്പു നിസ്വാർത്ഥ സേവനം ചെയ്യുന്നു, വിശ്വാസത്തോടെ ഭക്തി ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു. സോമനാഥ് ശിവലിംഗിന്റെ മാതൃകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മൊരാരി ബാപ്പു സമ്മാനിച്ചത്.