കോഴിക്കോട്: സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നിന്നും 22 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ. ഇവയ്‌ക്ക് വിപണിയിൽ ഒരു ലക്ഷം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ചേവായൂര്‍ സ്വദേശി സാള്‍ട്ടണ്‍, കല്ലായി സ്വദേശി അനീഷ്, പന്നിയങ്കര സ്വദേശി നിശാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് പരിസരത്തുള്ള ലോഡ്ജില്‍ പോലീസ് പരിശോധന നടത്തിയത്. ഇവിടത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനാണ് പ്രതികള്‍ എം.ഡി.എം.എ എത്തിച്ചതെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. പാക്കറ്റുകളിലാക്കി വില്‍പ്പനയ്‌ക്ക് തയ്യാറാക്കിയ എം.ഡി.എം.എയാണ് ഇവരില്‍നിന്ന് പിടികൂടിയത്. കൂടാതെ മൂന്ന് ബൈക്കും 13500 രൂപയും എം.ഡി.എം.എ തൂക്കാനുള്ള ത്രാസും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.