ചെന്നൈ : കരൂര്‍ ദുരന്തത്തിൽ ആദ്യമായി പ്രതികരിച്ച് ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ്. ഇന്ന് വൈകുന്നേരം സാമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് രണ്ടുദിവസത്തെ നീണ്ടമൗനം വിജയ് വെടിഞ്ഞിരിക്കുന്നത്.ജീവിതത്തില്‍ ഇത്രയും വേദനാജനകമായ സന്ദര്‍ഭം ഇതുവരെ ഉണ്ടായിട്ടില്ലെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും വീഡിയോയിൽ വിജയ് പറയുന്നു.
”ജീവിതത്തില്‍ ഇത്രയും വേദനാജനകമായ സന്ദര്‍ഭം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. കരൂര്‍ ദുരന്തത്തില്‍ വേദന മാത്രമാണുള്ളത്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. ആളുകള്‍ റാലിക്കെത്തിയത് എന്നോടുള്ള സ്‌നേഹംകൊണ്ടാണ്. അതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. പരിക്കേറ്റ് ചികിത്സയിലുള്ളവരെല്ലാം വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ആശുപത്രിയില്‍ പോയാല്‍ കൂടുതല്‍ പ്രശ്‌നമുണ്ടാകുമായിരുന്നു. അതിനാലാണ് പോകാത്തത്. ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് അത് പകരമാകില്ല.
തെറ്റ് ചെയ്തിട്ടില്ല. എന്നിട്ടും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സിഎം സാര്‍ കുറ്റം എന്റേമേല്‍ വെച്ചോളൂ. പ്രവര്‍ത്തകരെ വേട്ടയാടരുത്, ഞാന്‍ അത് ഏല്‍ക്കാന്‍ തയ്യാറാണ്. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കരൂരില്‍ മാത്രം ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയണം. ജനങ്ങള്‍ എല്ലാംകാണുന്നുണ്ട്. സത്യം പുറത്തുവരും. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി”, വിജയ് വീഡിയോയിൽ പറഞ്ഞു.

