വാഷിങ്ടൺ: അമേരിക്കയിൽ വീശിയടിച്ച ഐഡ ചുഴലിക്കാറ്റിൽ മരണസംഖ്യ 82 ആയി. ലൂസിയാന സംസ്ഥാനത്ത് മാത്രം 26 പേർ മരിച്ചു. യുഎസിലെ തെക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ 30 പേരും വടക്ക്-കിഴക്കൻ പ്രദേശങ്ങളിൽ 52 പേരുമാണ് മരിച്ചത്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പെൻസിൽവാനിയ, ന്യൂയോർക്ക്, ന്യൂജേഴ്‌സി, ഗൾഫ് കോസ്റ്റ് എന്നിവിടങ്ങളിലായി വൻ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.
കടപുഴകി വീണ മരങ്ങൾക്കിടയിൽപ്പെട്ടും വെള്ളപ്പൊക്കത്തിൽ മുങ്ങിമരിച്ചും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അതേസമയം വൈദ്യുത ബന്ധം നിലച്ചതിന് പിന്നാലെ ചൂട് സഹിക്കാനാകാതെ പ്രായമായ പലർക്കും മരണം സംഭവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം ഇന്ത്യക്കാരായ രണ്ട് പേർ വെള്ളപ്പൊക്കത്തിൽ മുങ്ങിമരിക്കുകയും രണ്ട് പേരെ കാണാതാകുകയും ചെയ്ത വാർത്തകൾ പുറത്തുവന്നിരുന്നു. ന്യൂജേഴ്‌സിയിൽ താമസിക്കുന്ന ഇന്ത്യൻ സ്വദേശികളെയാണ് കാണാതായത്. 18ഉം 21ഉം വയസുള്ള നിധി റാണ, ആയുഷ് റാണ എന്നിവരെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
എന്നാൽ കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലൊരു മഴ കിട്ടിയതായി ഓര്‍ക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ചുഴലിക്കാറ്റിനെ തുടർന്ന് നൂറ് കണക്കിന് വിമാനങ്ങളാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയത്.