ഇടുക്കി: ഇടുക്കിയിൽ രാജകുമാരിയിൽ നിന്ന് കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. അന്യ സംസ്‌ഥാന തൊഴിലാളികളുടെ മകൾ ജെസീക്കയെയാണ് ഇന്നലെ വൈകിട്ട് കാണാതായത്. രാജകുമാരി ബി ഡിവിഷനിലെ ഏലത്തോട്ടം തൊഴിലാളികളായ ലക്ഷ്മണൻ – ജ്യോതി ദമ്പതികളുടെ മകളാണ് ജെസീക്ക. പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാറിയുള്ള ഒരു ഏലത്തോട്ടത്തിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. മൂന്നര വയസ്സുകാരി ജെസീക്ക തനിയെ നടന്ന് ഇവിടെ എത്തിയതാകാമെന്നാണ് കണക്കുകൂട്ടൽ. കുഞ്ഞിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അഞ്ചലിൽ രണ്ടര വയസ്സുകാരനെ കാണാതായിരുന്നു. വീടിന് പുറത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് അടുത്തുള്ള റബർ തോട്ടത്തിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. തടിക്കാട് സ്വദേശികളായ അൻസാരി, ഫാത്തിമ ദമ്പതികളുടെ മകൻ ഫര്‍ഹാനെയാണ് വൈകിട്ട് അഞ്ചരയോടെ കാണാതായത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ദിവസം കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്.