Monday, May 13, 2024
spot_img

‘പോലീസ് നായ മണം പിടിക്കാതിരിക്കാൻ കുഴിയിൽ മുളകുപൊടി വിതറി’; സിന്ധുവിന്റെ മൃതദേഹം ഒളിപ്പിക്കാൻ പ്രതി നടത്തിയ ക്രമീകരണങ്ങൾ കേട്ട് ഞെട്ടിത്തരിച്ച് പോലീസ്

ഇടുക്കി: മൂന്നാഴ്ച മുൻപ് കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധുവിന്റെ മൃതദേഹം ഒളിപ്പിക്കാൻ അയൽവാസിയായ ബിനോയ് നടത്തിയത് വൻക്രമീകരണങ്ങൾ. പോലീസ് പോലും ഇയാളുടെ മൊഴി കേട്ട് അമ്പരന്നിരിക്കുകയാണ്. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി. വസ്ത്രം പൂർണമായും മാറ്റിയിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോയി.

2016ലാണ് ബിനോയിയുമായി സൗഹൃദത്തിലായിരുന്ന സിന്ധു ഭർത്താവുമായി പിരിഞ്ഞ് ഇളയ മകനോടൊപ്പം കാമാക്ഷിയിൽ നിന്ന് പണിക്കൻകുടിയിൽ എത്തി വാടക വീട്ടിൽ താമസമാരംഭിച്ചത്. ബിനോയിയുടെ വീടിനോട് ചേർന്നായിരുന്നു ഇത്. ഭർത്താവും മൂന്ന് മക്കളുമുള്ള സിന്ധു ആ ബന്ധമുപേക്ഷിച്ചാണ് സുഹൃത്തായിരുന്ന ബിനോയിയുടെ വീട്ടിന് സമീപം വന്ന് താമസിച്ചതെന്ന് പോലീസ് പറയുന്നു. എന്നാൽ സംശയത്തിന്റെ പേരിൽ പലപ്പോഴും ബിനോയിയും സിന്ധുവും തമ്മിൽ വഴക്കായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.

തുടർന്ന് കഴിഞ്ഞ 11ന് സിന്ധു മകളെ ഫോൺ ചെയ്ത് ബിനോയിയുമായി വഴക്കുണ്ടായ കാര്യം അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മുൻഭർത്താവ് അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയവേ സിന്ധു നാലുദിവസം അവിടെയായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു കലഹം. അന്നുമുതലാണ് സിന്ധുവിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതിപ്പെട്ടു.

കേസിലെ പോലീസ് അലംഭാവം

പിറ്റേന്ന് പോലീസ് എത്തിയതറിഞ്ഞ് ബിനോയി ഒളിവിൽപ്പോയി. പോലീസും ഡോഗ് സ്‌ക്വാഡും ഫോറെൻസിക് വിദഗ്ധരും പരിശോധന നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല. എന്നാൽ ബിനോയിയുടെ വീട്ടിലെ അടുക്കള പുതുക്കിപ്പണിതെന്ന് സിന്ധുവിന്റെ ഇളയമകൻ മൊഴി നൽകിയിരുന്നു. എന്നാൽ അന്ന് വേണ്ടവിധം പരിശോധിക്കാൻ പോലീസ് തയാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പിന്നീട് സിന്ധുവിന്റെ ബന്ധുക്കളായ ചെറുപ്പക്കാര്‍ ബിനോയിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നതും, ഇത് സിന്ധുവിന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞതും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles