കോൺഗ്രസിലെ പൊട്ടിത്തെറിയിൽ യുഡിഎഫ് ആടിയുലയുകയാണ്. ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് പതിറ്റാണ്ടുകളായി പാലക്കാട്ടെ കോൺഗ്രസിന്റെ പ്രമുഖ നേതാവായ എ.വി.ഗോപിനാഥ് പാർട്ടി വിടുകയാണെന്ന് അറിയിച്ചത്. ഇതുതുടർന്ന് കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി ആർഎസ്പി നേതാക്കൾ രംഗത്തുവന്നിരുന്നു. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നൽകിയ ഷിബു ബേബി ജോൺ, കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്നും കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.
എന്നാൽ ആർഎസ്പി യുഡിഎഫിൽ നിൽക്കുമ്പോൾ അവരുടെ എൽഡിഎഫ് പ്രവേശം സംബന്ധിച്ച് അഭിപ്രായം പറയാനാവില്ലെന്നു സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. ആദ്യം അവരുടെ നിലപാടു വ്യക്തമാക്കട്ടെ. അതുവരെ എല്ലാവരുടെയും സ്നേഹപൂർവമായ ആകാംക്ഷ തുടരട്ടെ–സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ ശേഷം വിജയരാഘവൻ പറഞ്ഞു. യുഡിഎഫിനോടുള്ള വിയോജിപ്പ് ആർഎസ്പി പരസ്യമാക്കിയ സാഹചര്യത്തിലാണ് എൽഡിഎഫ് കൺവീനർ കൂടിയായ വിജയരാഘവന്റെ ഈ പ്രതികരണം.