എറണാകുളം: വന്ദേഭരത് ട്രെയിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി,
ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകും, ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു, മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യഹർജിയാണ് തള്ളിയത്.
അതേസമയം വന്ദേഭാരത് ട്രെയിനിനു നേരെ കഴിഞ്ഞ ദിവസം കല്ലേറുണ്ടായത് തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിനു സമീപമെന്ന് പോലീസ് നിഗമനം. നേരത്തെ തിരുനാവായക്ക് സമീപത്തു വെച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു കരുതിയത്. സിസി ടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമാണ് . സംഭവത്തിൽ തിരൂർ പോലീസും റെയിൽവേ പോലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ അഞ്ചു മണിയോടെയാണ് കാസർകോട് നിന്നും വരുന്ന ട്രെയിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിനു സുരക്ഷ വർദ്ധിപ്പിക്കുമെന്ന് പിന്നാലെ റെയിൽവേ അറിയിച്ചിരുന്നു.
വന്ദേഭാരത് എക്സ്പ്രസ്സിനെതിരെ നടന്ന കല്ലേറ് അങ്ങേയറ്റം നിർഭാഗ്യകരവും കേരളത്തിനാകെ നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു. വന്ദേഭാരത് വന്ന ഉടനെത്തന്നെ നീചമായ എതിർപ്പുകൾ ചില കോണിൽനിന്നുണ്ടായതാണ്. കുറ്റക്കാരെ കണ്ടുപിടിച്ച് കർശന നടപടി എടുക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

