തിരുവനന്തപുരം:മോൻസനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടതായും മോൻസനെതിരെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാൻ ഐജി ശ്രമിച്ചുവെന്ന് ഡിജിപി നൽകിയ റിപ്പോർട്ടിൽ വ്യക്തമാകുന്നു. പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്റെ (monson mavunkal) മ്യൂസിയത്തിന് പൊലീസ് (Police) സംരക്ഷണം നൽകിയെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഹൈക്കോടതിയ്ക്ക് (high court) റിപ്പോർട്ട് കൈമാറി.
മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഇടപെടലിലും ഡിജിപി വിശദീകരണം നൽകി. ലോക്നാഥ് ബഹ്റ പുരാവസ്തുക്കൾ കാണാനായാണ് മ്യൂസിയത്തിലെത്തിയതെന്നാണ് മൊഴി നൽകിയതെന്നും ഈ സമയത്ത് മോൺസന്റെ ഇടപാടുകളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ലെന്നുമാണ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
ഉന്നത ഉദ്യോഗസ്ഥർ മ്യൂസിയത്തിലെത്തിയത് മോൻസന് സ്വീകാര്യത ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലല്ലെന്നും ഇവരെല്ലാം സന്ദർശനത്തിന് ശേഷം മോൻസനെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചിരുന്നതായും ഡിജിപി നൽകിയ റിപ്പോർട്ടിലുണ്ട്.
നേരത്തെ മോൻസൻ മാവുങ്കിലിന്‍റെ ചേർത്തലയിലും കൊച്ചിയിലെയും വീടുകൾക്ക് മുന്നിൽ പോലീസ് പട്ട ബുക്ക് സ്ഥാപിച്ചത് ഏത് സാഹചര്യത്തിലായിരുന്നുവെന്നും കൃത്യമായി പരിശോധനയില്ലാതെ എങ്ങനെ തട്ടിപ്പുകാരന് സുരക്ഷ നൽകിയെന്നായിരുന്നും ഡിജിപി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ലോക്നാഥ് ബഹ്റയ്ക്ക് ഒപ്പം മ്യൂസിയം സന്ദർശിച്ച എഡിജിപി മനോജ് എബ്രഹാമിൽ നിന്നും വിവരങ്ങൾ തേടി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്.