ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വാതന്ത്ര്യദിനമായ ഓഗസ്ത് 14 ന് പാക്കിസ്താൻ അധിനിവേശ കശ്മീർ സന്ദർശിക്കും. നിയമസഭയെ അഭിസംബോധന ചെയ്യുമെന്നും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറോഷി അറിയിച്ചു. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ-370 റദ്ദാക്കുകയും, രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുകയും ചെയ്തതിന് ശേഷമുളള ഇമ്രാൻ ഖാന്‍റെ ആദ്യ സന്ദർശനമാണിത്.
കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനിലെ ജനങ്ങൾക്കും രാഷ്ട്രീയ നേതൃത്വത്തിനും ഒരേ അഭിപ്രായമാണ്. ഞങ്ങളുടെ ശബ്ദം ആയിരിക്കും ഓഗസ്ത് 14ന് അവിടെ കശ്മീരികൾ കേൾക്കുന്നത്. ഈ വിഷയത്തിൽ രാജ്യത്തിന് ഒരേ സ്വരമാണെന്ന് ലോകത്തെ അറിയിക്കാൻ പ്രതിപക്ഷ പാർട്ടികളോടും ഇമ്രാൻ ആവശ്യപ്പെട്ടു. കശ്മീർ വിഷയം യു.എൻ സുരക്ഷാ സമിതിയ്ക്ക് മുൻപിൽ എത്തിക്കുമെന്ന് ഇമ്രാൻ അവകാശപ്പെട്ടു. ഓഗസ്ത് 14 ന് കശ്മീർ സോളിഡാരിറ്റി ദിനമായും ഓഗസ്ത് 15 ന് കരിദിനമായും ആചരിക്കുമെന്ന് പാക്കിസ്താൻ അറിയിച്ചു.