പാക്കിസ്ഥാൻ: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ കലാപം രൂക്ഷമാകുന്നു. അക്രമം നടത്തുന്നവര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത് നിയമപ്രകാരമാണ്. അല്‍ കാദിര്‍ ട്രസ്റ്റ് കേസില്‍ ഖാനെതിരെ തെളിവുകളുണ്ടെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. അതേസമയം, ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കെതിരെ സൈന്യവും രംഗത്തെത്തിയിട്ടുണ്ട്.
തുടര്‍ച്ചയായ രണ്ടാംദിവസവും പാക്കിസ്ഥാനിൽ കലാപം ആളിക്കത്തുകയാണ്. തലസ്ഥാനമായ ഇസ്‌ലാമാബാദിലും ലാഹോറിലും റാവല്‍പിണ്ടിയിലും അടക്കം ഇമ്രാന്‍ അനുകൂലികള്‍ അഴിഞ്ഞാടുകയാണ്. ഇസ്‌ലാമാബദില്‍ ഒരു പൊലീസ് സ്റ്റേഷൻ തീയിടുകയും ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊലീസ് വാഹനങ്ങളും മാധ്യമ സ്ഥാപനങ്ങളും കലാപകാരികൾ അഗ്നിക്കിരയാക്കുകയും ചെയ്തു. കലാപം അമര്‍ച്ചചെയ്യാന്‍ ഇസ്ലമാബാദിന് പുറമെ പഞ്ചാബ്, ഖൈബര്‍ പഖ്തൂന്‍ഖ്വ, ബലൂചിസ്താന്‍ പ്രവിശ്യകളിലും സൈന്യമിറങ്ങിയിട്ടുണ്ട്.

