ക്ഷേത്രച്ചടങ്ങിൽ തനിക്കു ജാതീയ വിവേചനം നേരിടേണ്ടി വന്നതായുള്ള ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തലും തുടർന്നുള്ള വിവാദങ്ങളും കത്തിക്കയറുന്നതിനിടെ സംഭവത്തിൽ പ്രതികരണവുമായി അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം മുന്നോട്ടു വന്നു. കോട്ടയത്ത് വേലൻ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ വെളിപ്പെടുത്തൽ.
കേരളത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളോട് ജാതീയമായ വേർതിരിവ് കാണിക്കുന്നത് പൂജാരിമാരോ ബ്രാഹ്മണരോ അല്ലെന്നും മറിച്ച് വിവിധ രാഷ്ട്രീയ മുന്നണികൾ ആണെന്നും അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം തുറന്നടിച്ചു. രാഷ്ട്രീയക്കാർ കോഴ വാങ്ങി നടത്തിയിരുന്ന ക്ഷേത്ര പൂജാരി നിയമനം സുതാര്യമായ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ വേണമെന്നാവശ്യപ്പെട്ട് ആദ്യമായി 2010ൽ നിവേദനം നൽകിയത് അഖിലകേരള തന്ത്രിമണ്ഡലവും യോഗക്ഷേമസഭയുമാണെന്ന് സർക്കാർ രേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും പൂജാരി നിയമനത്തിൽ സംവരണം ഏർപ്പെടുത്തിയതിനെ നാളിതുവരെയും ഒരു ബ്രാഹ്മണ സംഘടനകളും എതിർത്തിട്ടില്ലെന്നും സംസ്ഥാന നേതൃയോഗം വ്യക്തമാക്കി. എന്നിട്ടും യഥാസമയം ഒഴിവുകൾ റിക്രൂട്ട്മെന്റ് ബോർഡിന് റിപ്പോർട്ട് ചെയ്യാൻ പോലും തയ്യാറാകാത്ത, ദേവസ്വം ബോർഡുകളെ നിയന്ത്രിക്കാൻ കഴിഞ്ഞ രണ്ടു വർഷങ്ങളായി ചെറുവിരൽ അനക്കാത്ത മന്ത്രി എന്ത് പ്രവർത്തനമാണ് നടത്തുന്നത് എന്ന് വ്യക്തമാക്കണമെന്ന് തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.


