ലക്‌നൗ : ഉത്തര്‍പ്രദേശില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ട്രെയിനില്‍ വച്ച് ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയെ, ഏറ്റുമുട്ടലില്‍ കാലപുരിക്കയച്ച് ഉത്തർ പ്രദേശ് പോലീസ് . കേസിലെ മുഖ്യപ്രതിയായ അനീസ് ഖാന്‍ ആണ് വെടിയേറ്റു മരിച്ചത്. കൂട്ടാളികളായ ആസാദ്, വിശംബര്‍ ദയാല്‍ ദുബെ എന്നിവര്‍ക്ക് പോലീസ് നടപടിയിൽ പരിക്കേറ്റു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് പോലീസ് ഉദ്യോഗസ്ഥ ട്രെയിനിൽ ആക്രമിക്കപ്പെട്ടത്. ഓഗസ്റ്റ് 30-ന് സരയൂ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ഇവർ അയോധ്യ സ്‌റ്റേഷനു സമീപത്തു വച്ചാണ് ആക്രമിക്കപ്പെട്ടത്. ട്രെയിനില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ ഇവർ നിലവിൽ ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതി അനീസ് ഖാന്‍ ആണെന്നു തിരിച്ചറിഞ്ഞ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് എത്തിയ പോലീസ് സംഘത്തിനു നേരെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അയോധ്യ എസ്പി രാജ് കരണ്‍ നയ്യാര്‍ വ്യക്തമാക്കി. രക്ഷപ്പെടാന്‍ ശ്രമിച്ച അനീസിനോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല . തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അനീസ് ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.