ദില്ലി: ചരിത്ര പ്രസിദ്ധമായ രാഷ്ട്രപതി ഭവനിലെ മുഗൾ ഗാര്‍ഡന് ഇനി പുതിയ പേര്.’അമൃത് ഉദ്യാൻ’
എന്നാണ് കേന്ദ്ര സർക്കാർ നൽകിരിക്കുന്ന പുതിയ പേര്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കുന്ന വേളയിലാണ് മുഗൾ ഗാർഡന്റെ പേരുമാറ്റി രാഷ്ട്രപതി ഭവൻ വാർത്താകുറിപ്പിൽ അറിയിച്ചത്. ദില്ലിയിലെ പ്രശസ്തമായ രാജ്പഥിന്റെ പേര് കഴിഞ്ഞ വർഷം സർക്കാർ ‘കർത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു. കൊളോണിയൽ ഓർമകളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് മുഗൾ ഗാർഡന്റെ പേരുമാറ്റിയതെന്നും കേന്ദ്ര സർക്കാർ പ്രതികരിച്ചു.
15 ഏക്കറോളം വ്യാപിച്ചുകിടക്കുന്നതാണ് രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾ. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ജനുവരി 31 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. രാഷ്ട്രപതി ഭവൻ വളപ്പിലെ മുൻ രാഷ്ട്രപതിമാരുടെ കാലത്തെ ഉദ്യാനങ്ങളായ ഹെർബൽ ഗാർഡൻ, മ്യൂസിക്കൽ ഗാർഡൻ, സ്പിരിച്വൽ ഗാർഡൻ എന്നിവയുടെ പേരുകൾ നിലനിർത്തും. പേരുമാറ്റിയതിൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, തൃണമൂൽ കോൺഗ്രസും സിപിഐയും വിമർശനവുമായി രംഗത്തെത്തി. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണെന്ന് സിപിഐ വിമർശിച്ചു.