തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിയൊഴുക്ക് തുടരുന്നു.ഓണക്കാലത്തെ ലഹരിക്കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകളെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കൾ മുതൽ വ്യാഴം വരെയുള്ള കണക്കാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്.
എറണാകുളത്തും, തൃശൂരുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് ദിവസത്തിനിടയിൽ പിടിച്ചത് ഒന്നര കിലോ എംഡിഎംഎ ആണ്. 775 കിലോഗ്രാം കഞ്ചാവാണ് പലരിൽ നിന്നായി പിടിച്ചെടുത്തത്. പിടിച്ചെടുത്തവയിൽ ബ്രൗൺഷുഗറും,ഹെറോയിനും, എൽഎസ്ഡി സ്റ്റാമ്പും ഉൾപ്പെടും. അനധികൃതമായി കടത്താൻ ശ്രമിച്ച 490 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തിട്ടുണ്ട്. 2886 അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പനയാണ് നടന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബിവറേജസ് കോർപറേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ഉത്രാടദിനമായ സെപ്റ്റംബർ ഏഴിന് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി മാത്രം വിറ്റത് 117 കോടി രൂപയുടെ മദ്യമാണ്. ഇതാദ്യമായാണ് ഒരുദിവസത്തെ മദ്യവിൽപന വഴിയുള്ള വരുമാനം 100 കോടി കടക്കുന്നത്.