ജയ്പൂർ: സ്കൂൾ വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുകയും നിസ്കരിക്കാൻ നിർബന്ധിക്കുകയും ചെയ്ത അദ്ധ്യാപകർക്കെതിരെ നടപടി. ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു എന്ന പരാതി ഉയർന്നതോടെ രണ്ട് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തതായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് രണ്ട് സർക്കാർ സ്കൂൾ അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയായ മദൻ ദിലാവർ പുറത്തിറക്കിയത്. കോട്ട സംഗോഡ് ബ്ലോക്കിലെ സ്കൂൾ അദ്ധ്യാപകരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇവർ മതപരിവർത്തനം, ലൗ ജിഹാദ് എന്നിവയുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കോട്ടയിലെ ഒരു സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ മതത്തിന്റെ സ്ഥാനത്ത് ഇസ്ലാം എന്ന് രേഖപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഹിന്ദുമതത്തിൽ നിന്നുള്ള ഈ പെൺകുട്ടിയുടെ കുടുംബം പരാതിയുമായി എത്തിയതോടെ ഈ രണ്ട് അദ്ധ്യാപകർ തങ്ങളെ നിസ്കരിക്കാനായി നിർബന്ധിക്കാറുണ്ട് എന്ന് നിരവധി ഹിന്ദു വിദ്യാർത്ഥിനികൾ വ്യക്തമാക്കുകയായിരുന്നു.
സസ്പെൻഡ് ചെയ്യപ്പെട്ട രണ്ട് അദ്ധ്യാപകർ നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഇവർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകും എന്നും പോലീസ് വിശദമായി അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.