ദില്ലി : ഏകീകൃത സിവിൽ കോഡിൽ പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി ദേശീയ നിയമ കമ്മിഷൻ രണ്ടാഴ്ച കൂടി നീട്ടി. നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ്, ഈ മാസം 28 വരെ സമയ പരിധി നീട്ടിയതായി നീട്ടിയതായി ദേശീയ നിയമ കമ്മിഷൻ അറിയിച്ചത്. ഇതിനു മുൻപുണ്ടായിരുന്ന നിയമ കമ്മിഷനും പൊതുജനാഭിപ്രായം തേടിയിരുന്നു. 2018 ൽ ചർച്ചാ രേഖയും പ്രസിദ്ധീകരിച്ചു. എന്നാലിതിൻറെ കാലാവധി 3 വർഷം പിന്നിട്ടതിനാലാണ് വീണ്ടും ജനാഭിപ്രായം തേടുന്നത്.
നിലവിൽ വിവിധ മതസംഘടനകളിൽ നിന്നുൾപ്പെടെ 50 ലക്ഷത്തിലേറെ പ്രതികരണങ്ങളാണ് ഇപ്പോൾ കമ്മിഷനിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ അഭിപ്രായം അറിയിക്കാൻ ലഭ്യമാക്കിയിരിക്കുന്ന വെബ്സൈറ്റിനു പുറമേ, രേഖാമൂലം നേരിട്ടും അഭിപ്രായങ്ങൾ ലഭിച്ചു. വിഷയത്തിൽ കൂടുതൽ ചർച്ച ആവശ്യമുണ്ടെന്നും നേരിട്ടുള്ള ചർച്ചയ്ക്ക് സമയം അനുവദിക്കണമെന്നും ചില സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെന്നു തോന്നിയാൽ നേരിട്ടുള്ള ആശയ വിനിമയത്തിനു ക്ഷണിക്കുമെന്നു കമ്മിഷനും വ്യക്തമാക്കിയിരുന്നു.