ബെംഗളൂരു : പരിക്കിനെത്തുടർന്ന് ടീമിന് പുറത്തായിരുന്ന കെ.എൽ. രാഹുലും ശ്രേയസ് അയ്യരും ഏഷ്യാക്കപ്പിലൂടെ ടീമിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ഒക്ടോബറിൽ ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പിന് ഒന്നരമാസം മാത്രം ശേഷിക്കേ, കഴിഞ്ഞ വെസ്റ്റിഡിസ് പര്യടനത്തിൽ ബാറ്റിങ് നിരയുടെ അസ്ഥിരത പ്രകടമായിരുന്നു. ബാറ്റർമാരായ രാഹുലും അയ്യരും ടീമിലേക്ക് മടങ്ങിയെത്തിയാൽ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താമെന്ന കണക്കു കൂട്ടലിലാണ് മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ്
വെസ്റ്റിൻഡീസിനെതിരായ അവസാന ട്വന്റി – 20 മത്സരത്തിനുശേഷം മാദ്ധ്യമങ്ങളെ കാണവേയാണ്, താരങ്ങളുടെ തിരിച്ചുവരവിനെക്കുറിച്ച് ദ്രാവിഡ് സൂചന നൽകിയത്. പരുക്കേറ്റിരിക്കുന്ന താരങ്ങൾക്ക് ഏഷ്യാക്കപ്പിൽ കളിക്കാൻ അവസരം നൽകുമെന്നും ഓഗസ്റ്റ് 23 മുതൽ ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിനുശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നും ദ്രാവിഡ് പറഞ്ഞു. തിരിച്ചുവരവിനായി താരങ്ങൾ ഫിറ്റ്നസ് വീണ്ടെടുക്കേണ്ടതുണ്ട്. ടീം നേരിടുന്ന വെല്ലുവിളികൾ കൃത്യമായി പഠിക്കുമെന്നും ബാറ്റിങ്, ബോളിങ് നിരയെ ശക്തമാക്കാനാവശ്യമായ തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാക്കപ്പിനു മുൻപ് അന്തിമ ടീമിനെ തയ്യാറാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്.