നിയമി: നൈജറിൽ സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യുമെന്ന് സൈന്യമറിയിച്ചു. 63കാരനായ ബാസൂമും കുടുംബവും ജൂലൈ 26ലെ അട്ടിമറിക്കുശേഷം നിയമിയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ തടവിലാണ്. 2011 മുതല്‍ സൈനിക മേധാവിയായ ജനറല്‍ അബ്ദുറഹ്മാനെ ഷിയാമി യുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി. ഭരണഘടന റദ്ദുചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങള്‍ പിരിച്ചുവിടുകയും ചെയ്ത സൈന്യം തലസ്ഥാനമായ നിയാമെയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ച് മുദ്രവെച്ചു. നിലവിലെ ഭരണകൂടത്തിന് അന്ത്യംകുറിക്കുകയാണെന്നാണ് ഷിയാമി ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു
ആഭ്യന്തര വിഷയമാണെന്നും വിദേശരാജ്യങ്ങള്‍ ഇടപെടരുതെന്നും പറഞ്ഞ ഷിയാമി രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുന്നതുവരെ വ്യോമ-കര അതിര്‍ത്തികള്‍ അടയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു. പിന്നാലെ ജനറല്‍ അബ്ദുറഹ്മാനെ ഷിയാമി പുതിയ നേതാവായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
അതെ സമയം സിവിലിയൻ ഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ നൈജറിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. സൈനിക ഇടപെടലിന് പോലും മടിക്കില്ലെന്നാണ് കൂട്ടായ്മയുടെ മുന്നറിയിപ്പ്. ഒരുകൂട്ടം നൈജീരിയൻ ഇസ്ലാമിക പണ്ഡിതർ നൈജറിലെ സൈനിക നേതാവ് അബ്ദുറഹ്മാൻ ചിയാനിയുമായി നിയമിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയുമായി നേരിട്ടുള്ള ചർച്ചക്ക് ചിയാനി സമ്മതിച്ചതായി അവർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാസൂമിനെ വിചാരണ ചെയ്യുമെന്ന സൈന്യത്തിന്റെ പ്രഖ്യാപനം.
അതെ സമയം ആഭ്യന്തര സംഘർഷം രൂക്ഷമായ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു .