മിർപുർ: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് അത്യന്തം ആവേശകരമായ അന്ത്യത്തിലേക്ക്. 145 റണ്‍സ് എന്ന നിസാര വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ 45 റണ്‍സ് എടുക്കുന്നതിനിടെ നാല് മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. ആറ് വിക്കറ്റ് ശേഷിക്കെ 100 റണ്‍സ് അകലെയാണ് ഇന്ത്യൻ ജയം
ആദ്യ ഇന്നിങ്സിൽ ഋഷഭ് പന്ത് (93), ശ്രേയസ് അയ്യർ (87) എന്നിവരുടെ പോരാട്ടമികവിൽ ഇന്ത്യ 314 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 227 റൺസിന് ഓൾ ഔട്ടായിരുന്നു. 87 റൺസിന്റെ ലീഡായിരുന്നു ഇന്ത്യയ്ക്ക്.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 231 റൺസിന് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശുഭ്മാൻ ഗിൽ (7), കെ.എൽ. രാഹുൽ (2), ചേതേശ്വർ പുജാര (6), കോഹ്ലി (1) എന്നീ മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. ബാറ്റിങ് നിരയില്‍ പ്രമോഷന്‍ കിട്ടിയെത്തിയ അക്സർ പട്ടേൽ (26), നൈറ്റ് വാച്ച്മാന്‍ ജയദേവ് ഉനദ്കട് (3) എന്നിവരാണ് ക്രീസിൽ. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ മിറാസ് മൂന്നു വിക്കറ്റുകളുമായി തിളങ്ങി. ഷാക്കിബ് അൽ ഹസൻ ഒരു വിക്കറ്റും നേടി.
രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന് വേണ്ടി ലിട്ടൺ ദാസ് (73) സാക്കിർ ഹസൻ (51) എന്നിവർ അർധസെഞ്ചുറി നേടി. നൂറുൽ ഹസൻ (31), ടസ്കിൻ അഹ്മദ് (31) റൺസും നേടി.